ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യത്തിന് വൈദ്യുതിവേലിയും ഹാംഗിംഗ് ഫെൻസിംഗും ആനമതിലും അന്പേ പരാജയമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇതിനുള്ള പാഴ്ച്ചെലവിനൊപ്പം ജീവനും സ്വത്തിനുമായുള്ള നഷ്ടപരിഹാരങ്ങളും നൽകി ഖജനാവ് കാലിയാക്കാമെന്നു മാത്രമേയുള്ളൂ. ഒരു മനുഷ്യജീവന് വില നിശ്ചയിക്കാനും നഷ്ടപരിഹാരം നിർണയിക്കാനും ലോകത്തിലെ ഒരു ശക്തിക്കും പ്രാപ്തിയില്ല. അതിനാൽത്തന്നെ ഒരു മനുഷ്യജീവൻപോലും നഷ്ടപ്പെടാൻ ഇടയാക്കരുത് എന്നു പുതുതായി അധികാരമേൽക്കുന്ന സർക്കാരിനോട് ഞങ്ങൾ അഭ്യർഥിക്കുന്നു.
കഴിഞ്ഞ മാസം 27ന് കണ്ണൂർ കേളകം പഞ്ചായത്തിലെ നരിക്കടവിൽ കോണ്ക്രീറ്റ് പില്ലറും ബീമും കരിങ്കൽക്കെട്ടുമടക്കം സംയോജിപ്പിച്ചു നിർമിച്ച പ്രതിരോധമതിൽ അനായാസം തകർത്ത് ആനകൾ ജനവാസമേഖലയിൽ ഇറങ്ങി കൃഷികളും മറ്റ് നിർമിതികളും വ്യാപകമായി നശിപ്പിച്ചു.
വനത്തിന്റെ സമീപപ്രദേശങ്ങളിൽ ജീവിക്കുന്ന ഞങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അനേകം നികുതികൾ തന്ന് ജീവിക്കുന്ന മാംസവും രക്തവുമുള്ള മനുഷ്യജീവികളാണ്. കവി പാടിയതുപോലെ “സംശയം പൂണ്ടു ഞാൻ എന്നെയും നോക്കി. ഈ മനുഷ്യകുലത്തിലോ ഞാനും പിറന്നത്.”
ഞങ്ങൾക്കും നിങ്ങളെപ്പോലെ മക്കളും കൊച്ചുമക്കളുമൊക്കെയുണ്ട്. വിശപ്പെന്ന പ്രാഥമിക വികാരവുമുണ്ട്. പക്ഷേ, പറന്പിലെ ഭക്ഷ്യവിഭവങ്ങളും നാണ്യവിഭവങ്ങളുമെല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയുന്നില്ല. ഏതു നിമിഷവും വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുമെന്ന മാനസികാവസ്ഥയിൽ വളരുന്ന കുഞ്ഞുങ്ങൾ. വന്യമൃഗഭീഷണി കാരണം കൃഷിയിടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികൾ തയാറാകുന്നില്ല. എല്ലാറ്റിനുമുപരി ജീവിക്കാൻ മാർഗമില്ലാതെ കൃഷിയിടം ഉപേക്ഷിച്ച് അഭയാർഥികളാകുന്ന അവസ്ഥ.
അതിർത്തിയിലെ പട്ടാളക്കാർ രാജ്യം കാക്കുന്നതുപോലെ രാത്രിയിൽ ഉറക്കമിളച്ചിരുന്നു ജീവൻ പണയപ്പെടുത്തി ആനയെയും മറ്റും പടക്കം പൊട്ടിച്ച് തുരത്തി കാട്ടിലേക്ക് ഓടിക്കുന്നതുകൊണ്ടാണ് നഗരവാസികളും മക്കളും, സമാധാനമായും സുഖമായും ഉറങ്ങുന്നത്. അല്ലായെങ്കിൽ ഒരു ദിവസം 40 കി.മീ. വരെ നടക്കുന്ന ആനകൾക്ക് പട്ടണപ്രവേശം ഒരു പ്രശ്നമല്ല. പിന്നെ പിഞ്ഞാണക്കടയിൽ കാളകയറിയ അവസ്ഥയൊന്നുമായിരിക്കില്ല. ഓരോ മനുഷ്യനും ഭക്ഷണം കഴിക്കുന്പോൾ ഒന്നോർക്കണം, ഇത് കർഷകന്റെ വിയർപ്പിൽ കണ്ണീർ കലക്കി വിളയിച്ചെടുത്ത കഷ്ടപ്പാടിന്റെ കനിയാണെന്ന്.
എന്താണ് പരിഹാരം?
ഒന്നാമതായി വനാതിർത്തിയിൽ നല്ല മണ്ണാഴമുള്ള ഭാഗം മുഴുവനും നല്ല വീതിയിലും താഴ്ചയിലും ട്രെഞ്ച് കുഴിക്കണം. മണ്ണ് സൗജന്യമായി എടുക്കാൻ അനുവാദം നൽകിയാൽ ആവശ്യക്കാർ സർക്കാർ മാനദണ്ഡപ്രകാരം സൗജന്യമായി ട്രെഞ്ച് കുഴിച്ചു തരും. മണ്ണിന് ഒരു ചെറിയ വില നിശ്ചയിച്ചാൽപോലും സർക്കാരിന് വലിയ വരുമാനം ലഭിക്കും. അത്രയും ഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റി വിറ്റാൽ വേറൊരു വന്പിച്ച വരുമാനവും ലഭിക്കും.
ട്രെഞ്ച് കുഴിക്കാൻ പറ്റാത്ത പാറയുള്ള സ്ഥലങ്ങളിൽ രാജ്യാതിർത്തികളിലുള്ള മാതിരി മിലിട്ടറി ഫെൻസിംഗും ചെയ്യണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ ആനയോ മറ്റു മൃഗങ്ങളോ ജനവാസമേഖലയിൽ പ്രവേശിക്കുകയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും അകത്തു പ്രവേശിക്കാൻ പ്രത്യേക സുരക്ഷിത കവാടങ്ങൾ നിർമിക്കണം. വോട്ടുതേടി പ്രകടന പത്രികയുമായി വന്ന രാഷ്ട്രീയ നേതാക്കളേ, നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്പോൾ ഭാരതത്തിന്റെ ഭരണഘടന അനുശാസിച്ച പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് ഹൃദയത്തിൽ തൊട്ട് പ്രതിജ്ഞ ചെയ്യണം. നിങ്ങളുടെ പ്രകടനപത്രികയ്ക്കു പകരം, ജനങ്ങളുടെ പ്രതികരണപത്രിക കൂടി കേൾക്കണം.
ഇത്തവണത്തെ തെരഞ്ഞെടുപ്പിനായി ദേവികുളം അസംബ്ലി മണ്ഡലത്തിൽപ്പെട്ട ഇടമലക്കുടിയിലേക്ക് വനപാതയിലൂടെ തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോയ ഉദ്യോഗസ്ഥന്മാർക്ക് സുരക്ഷയൊരുക്കാൻ നിറതോക്കുമായി വനപാലകരും പോലീസും ഉണ്ടായിരുന്നു. വന്യമൃഗങ്ങൾ അക്രമിക്കാൻ എത്തിയാൽ ആ നിമിഷം വെടിവയ്ക്കാനുള്ള ഉത്തരവു മാത്രമല്ല, ഡ്യൂട്ടിയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഏർപ്പെടുത്തിയിരുന്നു.
2025 മാർച്ച് 17ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പൂർണവളർച്ചയെത്തിയ കടുവയെ പ്രാണരക്ഷാർഥം എന്ന പേരിൽ വെടിവച്ചുകൊന്നു. കർഷകരുടെയും സാധാരണക്കാരുടെയും ജീവനു പുല്ലുവിലയും ഉദ്യോഗസ്ഥരുടെ ജീവനു പൊന്നുവിലയും.
ഇതൊരനീതിയല്ലേ? വനത്തിൽ നിൽക്കേണ്ട വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ കയറിയാൽ സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനായി അതിനെ ഏതുവിധേനയും നശിപ്പിക്കാനും മാംസം ഭക്ഷിക്കാനും അവന് അവകാശമുണ്ടാകണം. സുരക്ഷാ ഭടന്മാരുടെ നടുവിൽ എസി മുറിയിലിരുന്നാണ് നിയമനിർമാണം നടത്തുന്നത്. നല്ല ഭക്ഷണം കഴിക്കുന്നു, ആകാശയാത്ര ചെയ്യുന്നു. അവർക്ക് സാധാരണ ജനങ്ങളുടെ കഷ്ടപ്പാടുകൾ അറിയില്ല.
ഇനി വരുന്ന സർക്കാരിനോട്...
ഇന്ന് ഈ നാട്ടിലെ പൗരന്മാർ എല്ലാ നികുതികളുടെയും ഫീസുകളുടെയും ചാർജുകളുടെയും ഭാരം താങ്ങി സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇനി വരുന്ന സർക്കാരിനോട് ഒരു അഭ്യർഥനയുണ്ട്. ജനങ്ങളുടെ പ്രതികരണപത്രിക ഗൗരവമുള്ള വിഷയമായി കണക്കാക്കി തുടർനടപടികൾ കൈകൊള്ളണം.
സായിപ്പിന് ദാരിദ്ര്യമായപ്പോൾ, സ്വന്തം വളർത്തുനായയ്ക്ക് ഒന്നും തിന്നാൻ കൊടുക്കാൻ പറ്റാതെ വന്നപ്പോൾ ആ നായയുടെതന്നെ വാലു മുറിച്ച് സൂപ്പ് വച്ചു കൊടുത്തു. അതുപോലെയാകരുത് ഇനിയുള്ള ക്ഷേമ-വികസന പ്രവർത്തനങ്ങൾ.
ഇപ്പോൾ നാം ശ്വസിക്കുന്ന പ്രാണവായുവിനു മാത്രമേ നികുതിയില്ലാതുള്ളൂ. ഗാന്ധിജി ഭരണകർത്താക്കളോട് പറഞ്ഞിട്ടുണ്ട്. “നിങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്പോൾ ഈ നാട്ടിലെ ഏറ്റവും കഷ്ടപ്പെടുന്നവന്റെയും ദാരിദ്ര്യം അനുഭവിക്കുന്നവന്റെയും മുഖത്തേക്കു നോക്കണം. അവർക്ക് ഇതുകൊണ്ട് എന്താണ് ഗുണം എന്നു ചിന്തിച്ചുവേണം നിയമമുണ്ടാക്കുവാൻ.”